മതിലുകള്‍ തകര്‍ത്തെറിയൂ (പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍)

ചൈനയിലെ ഫോഷനില്‍നിന്നുള്ള കഴിഞ്ഞ ആഴ്ചയിലെ ഒരു വാര്‍ത്ത നമ്മെ അത്ഭുതപ്പെടുത്തിയില്ലെങ്കില്‍ നമ്മുടെ ഹൃദയങ്ങളിലും പാറമുളക്കുന്നുവെന്ന് ഭയപ്പെടണം. വാഹനമിടിച്ച് ഗുരുതരമായി പരിക്കുപറ്റി തെരുവില്‍ രക്തംവാര്‍ന്ന് കിടക്കുന്ന രണ്ടുവയസ്സുകാരി പെണ്‍കിടാവിനെ ശ്രദ്ധിക്കാതെ, കണ്ട ഭാവംപോലും നടിക്കാതെ രക്തത്തില്‍ ചവുട്ടി കടന്നുപോകുന്ന ശിലാഹൃദയമുള്ളവരെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. ജീവിതത്തെ ആഡംബരപൂര്‍ണ്ണമാക്കാന്‍ അന്യന്റെ വേദനിക്കുന്ന ഹൃദയത്തില്‍ ചവിട്ടി കടന്നുപോകുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കുമ്പോള്‍ വേദനയും അതിലേറെ ഉത്കണ്ഠയും അനുഭവപ്പെടുന്നു. പക്ഷേ, ഫോഷനിലും ജീവിതത്തെ നിറത്തിനും കാപട്യത്തിനുമപ്പുറം സ്നേഹംകൊണ്ട് നിര്‍വചിക്കുന്ന ഒരു തൂപ്പുകാരന്‍ രക്ഷകനായി അവതരിച്ചു.
ജീവിതത്തെ ദര്‍ശനവും പ്രബോധനവുമാക്കുകയാണ് ഈ കാലത്തെ ഏറ്റവും വലിയ പുണ്യം. രാജ്യം നേരിടുന്ന, ആഗോളതലത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഭീകരതീവ്രവാദങ്ങളേയും അധിനിവേശത്തിന്റെ നികൃഷ്ടമായ കടന്നുകയറ്റങ്ങളേയും ദാരിദ്രyത്തെവരെ ചെറുത്തുതോല്‍പിക്കാന്‍ നന്മകളുടെ മാത്രം ജീവിതം നമ്മെ പ്രാപ്തമാക്കും. കളങ്കമില്ലാത്ത മനസ്സും കാപട്യമില്ലാത്ത ചിന്തകളുമുണ്ടായാലേ വിഷമങ്ങളുടെ ഈ ദുരന്ത ലോകത്തിന് പുതിയ രൂപം ചാര്‍ത്താന്‍ സാധിക്കൂ. ചിന്തകളുടെ സത്യസന്ധത വളരെ പ്രധാനമാണ്. ആത്മാര്‍ത്ഥത തോന്നിക്കുന്ന പ്രവര്‍ത്തനങ്ങളും സ്വാര്‍ത്ഥമായ ചിന്തകളുമാണ് ആധുനിക കാലത്തെ മനുഷ്യന്റെ വിശേഷങ്ങള്‍. ""നിങ്ങളെന്തിന് ചെയ്യാത്തവ പറഞ്ഞുനടക്കുന്നു? അല്ലാഹുവിന് അത്യധികം പ്രകോപനപരമാണ് അത്'' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
ഒരിക്കല്‍ നെപ്പോളിയന്‍ പറഞ്ഞുവത്രെ; ""അലക്സാണ്ടറും സീസറും ചാര്‍ലിമെയ്നും ഞാനും ശക്തികൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി. എന്നാല്‍ യേശുക്രിസ്തു സ്നേഹത്തിനുമേല്‍ രാജ്യം പണിതു. ഇന്നും അനേക ലക്ഷങ്ങള്‍ അദ്ദേഹത്തെ അനുഗമിക്കുന്നു.''
മനസ്സിന്റെ വിശുദ്ധിയാണ് വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെ ആരംഭവും അവസാനവും. വിദ്വേത്തിന്റെ ദുര്‍ഗന്ധം വമിക്കാത്ത ആര്‍ദ്രതയുടെയും ദയാദാക്ഷിണ്യത്തിന്റെയും പരിമളം പരത്തുന്ന മനസ്സുള്ളവരെ നമുക്ക് സമൂഹത്തില്‍ ഒരുപാട് കാണാം. സദാ സന്തോഷത്തോടെ നിറഞ്ഞ് ചിരിച്ച് ജീവിതത്തെ ആഘോഷിക്കുന്നവര്‍. അവര്‍ സാമ്പത്തികമായി പിന്നാക്കവുമാകും. എന്നാല്‍ മനസ്സുകളില്‍ മതിലുകള്‍ പണിത് അവക്കുള്ളില്‍ അസ്വസ്ഥ ജീവിതം നയിക്കുന്ന കോടിപതികളെയും നാം കാണുന്നു. വെളിച്ചമുള്ള ഹൃദയങ്ങളേ വെളിച്ചമുള്ള ലോകവും പണിയൂ. അധിനിവേശങ്ങള്‍ സംഭവിക്കുന്നതും കൊലപാതകങ്ങളും പീഡനങ്ങളും അരങ്ങേറുന്നതും തീവ്രവാദികള്‍ ഉണ്ടാകുന്നതും സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റങ്ങള്‍ രൂപപ്പെടുന്നതും അവയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കശാപ്പുചെയ്യപ്പെടുന്നതും ദാരിദ്രyനിര്‍മ്മാര്‍ജ്ജനം സാധ്യമാകാത്തതും ആഗോളതാപനം സംഭവിക്കുന്നതും രാഷ്ട്രീയത്തില്‍ അഴിമതിയുടെ കറപുരണ്ടവര്‍ വിരാചിക്കുന്നതും ഹൃദയങ്ങളില്‍ വെളിച്ചം നഷ്ടപ്പെടുമ്പോഴാണ്.
ഇസ്രാഈല്‍ പലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരാധമങ്ങളും അവിടെ ദിവസേന അറുകൊല ചെയ്യപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതായിരിക്കുന്നു. അവ കണ്ടും കേട്ടും എഴുതിയും മാധ്യമ പ്രവര്‍ത്തകരുടെ മനസ്സുകള്‍ മരവിച്ചതാകാം കാരണം. മനുഷ്യത്വം കച്ചവടവല്‍ക്കരിക്കപ്പെടുന്ന ത്കൊണ്ടാണത്. കുഞ്ഞുങ്ങള്‍ ചിരിക്കുന്നത് സ്വര്‍ഗത്തിലെ കളിപ്പാട്ടങ്ങള്‍ കണ്ടിട്ടാണത്രെ. യുദ്ധത്തില്‍ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ച് അനുചരരില്‍ ചിലര്‍ മുഹമ്മദ് നബിയോട് പറഞ്ഞപ്പോള്‍ പ്രവാചകന്റെ മുഖത്ത് വേദന നിഴലിച്ചു. അവര്‍ ശത്രുപക്ഷത്തല്ലേ എന്ന് ന്യായീകരിക്കാന്‍ ശ്രമിച്ച അനുചരരോട് നബി പറഞ്ഞത് എന്തായാലും അവര്‍ കുഞ്ഞുങ്ങളല്ലേ എന്നായിരുന്നു. കുഞ്ഞുടുപ്പുകളില്‍ നിറയെ രക്തം പുരണ്ട്, കുഞ്ഞു കൈകാലുകള്‍ അങ്ങിങ്ങായി ചിതറിത്തെറിച്ച ബാഗ്ദാദിലെയും ഗാസയിലെയും ചിത്രങ്ങള്‍ ലോകം വാഴുന്നത് ഹൃദയശൂന്യരാണെന്ന് വിളിച്ചുപറയുന്നുണ്ട്. വാവിട്ടു കരയുന്ന റാമല്ലയിലെയും കാബൂളിലെയും സഹോദരിമാരുടെ ചിത്രങ്ങള്‍ പലപ്പോഴും കണ്ണുനിറക്കുന്നുണ്ട്. സത്യത്തില്‍ ഇസ്രാഈലൊക്കെ വെല്ലുവിളിക്കുന്നതും അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കുന്നതുമൊക്കെ മനുഷ്യത്വത്തിന്റെ നിലനില്‍പ്പിനെതിരെയാണ്.
മതം ജീവിതമാകുമ്പോള്‍ അത് സ്നേഹമായാണ് അനുഭവപ്പെടുക. മതങ്ങള്‍ വിദ്വേം പഠിപ്പിച്ചിരുന്നുവെങ്കില്‍ പിന്നെ മനുഷ്യത്വം നിഷ്കാസനം ചെയ്യപ്പെടുമായിരുന്നില്ലേ?. തീവ്രവാദികളുടെ മതം മതങ്ങള്‍ക്കെതിരെ ഏറ്റുമുട്ടുന്നുണ്ട്. വിദ്വേത്തിന്റെ മതവും സ്നേഹത്തിന്റെ മതങ്ങളും തമ്മിലുള്ള സംഘര്‍ഷം. കണ്ണുപോലെ ജീവിതത്തില്‍ സ്നേഹത്തെ കൊണ്ടുനടക്കണം. അല്ലാഹു കാരുണ്യവാനാണെന്നാണ് ഖുര്‍ആന്റെ അടിക്കടിയായുള്ള ഓര്‍മ്മപ്പെടുത്തല്‍. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികള്‍ക്ക് കാരുണ്യത്തിന്റെ ആ പ്രയോഗ ശീലങ്ങളെ നടപ്പിലാക്കാതെ വയ്യ.
തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന്നും ഇഷ്ടമാകുന്നതുവരെ ആരും യഥാര്‍ത്ഥ വിശ്വാസിയാകില്ലെന്ന് മുഹമ്മദ് നബി. തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍പോലെയാണ് മറ്റുള്ളവരുടേതും എന്നറിയുന്നവനാണ് ശ്രേഷ്ഠനെന്ന് ഭഗവത്ഗീത. മറ്റുള്ളവര്‍ എന്ത് നിങ്ങളോട് ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അങ്ങനെത്തന്നെ നിങ്ങള്‍ അവരോടും ചെയ്യുവിന്‍ എന്ന് യേശു. നിന്നെ മുറിപ്പെടുത്തുന്നു എന്ന് തോന്നുന്നത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക എന്ന് ബുദ്ധമതം.
മനസ്സിന്റെ വിശുദ്ധിയിലൂടെ വെളിച്ചത്തിലേക്ക് പ്രയാണമാരംഭിക്കുമ്പോഴേ അതിന്റെ മഴവില്ലഴക് അനുഭവപ്പെടൂ. ജ്വലിക്കുന്ന മനസ്സുകള്‍ ജ്വലിക്കുന്ന രാഷ്ട്രങ്ങള്‍ പണിയും. ജ്വലിക്കുന്ന രാഷ്ട്രങ്ങള്‍ പ്രഭാപൂരിതമായ ലോകം സൃഷ്ടിക്കും. അധരവ്യായാമങ്ങള്‍ക്കും വിഫലമാകുന്ന ഉടമ്പടികള്‍ക്കും കാപട്യം നിറഞ്ഞ പോരാട്ടങ്ങള്‍ക്കുമപ്പുറം മതിലുകളില്ലാത്ത മനസ്സുകളുണ്ടാവട്ടെ. അല്ലെങ്കില്‍ മതിലുകളെ തകര്‍ത്തെറിയട്ടെ.

Visit: WWW.SHIHABTHANGAL.IN

0 comments:

Post a Comment

Back to TOP